മുൻ എംഎൽഎ, കോളേജ് അധ്യാപിക, മലയാള പണ്ഡിത നിര്യാതയായി

തിരുവനന്തപുരം: മുൻ കഴക്കൂട്ടം എം എൽ എയും കോളജ് അധ്യാപികയുമായിരുന്ന നെടുമങ്ങാട് പത്താംകല്ല് ഷാലിമാർ ബംഗ്ലാവിൽ പ്രഫ. എ നബീസ ഉമ്മാൾ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1995 ൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായി.

 

33 വർഷം അധ്യാപന മേഖലയിൽ തുടർന്ന നബീസ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപിക ആയി സേവനം അനുഷ്ഠിച്ചു. 1986ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ആയി സർവിസിൽനിന്നും വിരമിച്ചു. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ. മലയാളത്തിൽ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്ലിം പെൺകുട്ടി എന്ന ഖ്യാതിയും നബിസ ഉമ്മാളിനുണ്ട്. രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് ഇ എം എസ് ആയിരുന്നു.

ഭർത്താവ്: പരേതനായ എം ഹുസൈൻകുഞ്ഞ്. മക്കൾ: റഹിം (റിട്ട. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ), ലൈല (റിട്ട. ബി എസ് എൻ എൽ), സലിം (കേബിൾ ടിവി), താര (അധ്യാപിക, കോട്ടൻഹിൽ ഹയൾസെക്കനൻഡറി സ്കൂൾ), പരേതരായ റസിയ, ഹാഷിം. മരുമക്കൾ: ഷൈല (റിട്ട. പി ആർ ഡി അസിസ്റ്റൻറ് ഡയറക്ടർ), സുലൈമാൻ, മുനീറ, പരേതരായ കുഞ്ഞുമോൻ, ഷീബ. സംസ്കാര ചടങ്ങുകൾ വൈകുന്നേരം 5 മണിക്ക് വിളിക്കോട് ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *