കോട്ടയം: സിനിമ ചിത്രീകരണത്തിനിടെ ഗതാഗത കുരുക്ക് ഉണ്ടാക്കിയാതായി പരാതി. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ പാലാ നഗരസഭ മുഖ്യമന്ത്രിക്കും ഡിജിപിക്കും കലക്ടർക്കും പരാതി നൽകിയിരിക്കുന്നത്. നേരത്തെ ചിത്രീകരണത്തിന് നഗരസഭ അനുവാദം നൽകിയിരുന്നു. എന്നാൽ നഗരസഭ പറഞ്ഞ വ്യവസ്ഥകൾ സിനിമ സംഘം ലംഘിച്ചെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. പാലാ സബ് ജയിലിന്റെ ബോർഡ് മാറ്റിയും ചിത്രീകരണം നടന്നെന് പരാതിയിൽ വ്യക്തമാകുന്നു.
പൊറിഞ്ചു മറിയം ജോസ് എന്ന വിജയ ചിത്രത്തിനു ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍റണി. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമൺ എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകൾ. പൊറിഞ്ചു മറിയം ജോസിലെ മറ്റു ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ഈ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി നായകനായ പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്. വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത്ത് എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ട്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.