കോഴിക്കോട് : കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയുണ്ടായി. മൂന്നു കുട്ടികളെ സൺറൂഫിന് മുകളിൽ ഇരുത്തി അമിതവേഗത്തിൽ പോയ കാറിന്റെ ദൃശ്യങ്ങൾ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ അടക്കം ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ട് നടപടിയെടുത്തിരിക്കുന്നത്.
കുട്ടികളെ മുകളിൽ ഇരുത്തി പായുന്ന കാറിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപമായി പ്രചരിച്ചത്. കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള ദൃശ്യം നിരവധി പേർ വിമർശനങ്ങളോടെ പങ്കുവെച്ചു. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ഡ്രൈവ് ചെയ്ത സംഭവത്തിൽ നടപടി വേണമെന്ന ആവശ്യവും ശക്തമായി. ഒടുവിൽ മോട്ടോർ വാഹനവകുപ്പ്, നമ്പർ പരിശോധിച്ച് ആളെ കണ്ടെത്തി. കാരണംക്കാണിക്കൽ നോട്ടീസ് നൽകി. മറുപടി കിട്ടിയ ശേഷം വാഹന ഉടമ പന്നിക്കോട് സ്വദേശി മുജീബിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എസ് യു വി വാഹനങ്ങളിൽ ശുദ്ധവായുവും വെളിച്ചവും കിട്ടാൻ മാത്രമാണ് സൺറൂഫുകൾ നൽകിയിരിക്കുന്നതെന്നും, ഈ രീതിയിൽ കുട്ടികളെ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തുടർന്നും കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.