പ്രവീൺ നാഥിന്റെ ആത്മഹത്യ; പങ്കാളി പതിവായി മർദിച്ചിരുന്നു, ആരോപണവുമായി കുടുംബം

പാലക്കാട്: പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി പ്രവീൺ നാഥിന്റെ കുടുംബം രംഗത്ത്. പ്രവീണിനെ റിഷാന ഐഷു പതിവായി മർദിച്ചിരുന്നുവെന്നും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീൺ നാഥിന്റെ കുടുംബം ആരോപിക്കുന്നു. സോഷ്യൽ ബുള്ളിയിംങ്ങിന്‍റെ പേരിൽ അല്ല ആത്മഹത്യയെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു.

കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാവിലെ പൂങ്കുന്നത്തെ വീട്ടിൽ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.

 

ട്രാൻസ് വുമണ്‍ റിഷാന ഐഷുവാണ് പ്രവീണിന്‍റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. ഇവർ തമ്മിൽ വേർപിരിയുന്നു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത് പ്രവീണിനെ മാനസികമായി തളർത്തി. തങ്ങൾക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച് പ്രവീണ്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സൈബർ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് നിഗമനം.

പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ മിസ് മലബാറാണ് റിഷാന ഐഷു. അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയിൽ പരാതിയുമായി ട്രാൻസ്ജെൻഡർ കൂട്ടായ്മ രംഗത്തെത്തി. ഓൺലൈൻ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *