കൊല്ലം: ആഴക്കടൽ മത്സ്യബന്ധന ബോട്ട് വിതരണ പദ്ധതിക്ക് കൊല്ലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആർവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കേന്ദ്ര ഫിഷറീസ് മന്ത്രി പാർഷോത്തം രൂപാല മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. ശക്തികുളങ്ങരയിൽ വച്ചായിരുന്നു പ്രതിഷേധം നടക്കുന്നത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മത്സ്യത്തൊഴിലാളികളെ കൈ പിടിച്ചുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നായിരുന്നു മത്സ്യബന്ധന ബോട്ടുകളുടെ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്റെ സ്വന്തം സൈന്യത്തിന് വേണ്ടി കേരളത്തിൽ തന്നെ യാനം നിർമ്മിക്കാനായത് നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു. ഈ ബോട്ടുകളെ മെയ്‌ഡ് ഇൻ കേരള എന്ന് പറയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 51 മത്സ്യ മാർക്കറ്റുകൾ നവീകരിക്കാൻ 137.81 കോടി അനുവദിച്ചെന്നും പറഞ്ഞു. നോർവേയുടെ സഹായത്തോടെ കൂടുകളിൽ മൽസ്യം കൃഷി ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായവും ഇതിനായി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.