തിരുവനന്തപുരം : ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് പിക്കപ്പ് വാഹനത്തിന് പിഴ നോട്ടീസ് അയച്ച സംഭവത്തിൽ വിശദീകരണവുമായി എംവിഡി. വണ്ടി നമ്പർ രേഖപ്പെടുത്തിയപ്പോൾ വന്ന പിഴവാണെന്നും നോട്ടീസ് പിൻവലിച്ചുവെന്നും എംവിഡി വ്യക്തമാക്കുകയുണ്ടായി. ആറ്റിങ്ങൽ ആർടിഒയിലെ ഉദ്യോഗസ്ഥനാണ് പിഴവ് സംഭവിച്ചത്. പിഴ പിൻവലിച്ച വിവരം വാഹന ഉടമയായ ബഷീറിനെ വിളിച്ച് അറിയിച്ചു.
മോട്ടോർ വാഹന വകുപ്പ് വിചിത്ര നോട്ടീസ് അയച്ച വിവരം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീന് പിക് അപ്പ് വാനിന് ഹെൽമെറ്റ് ഇല്ലാതെ വാഹമോടിച്ചെന്ന് കാണിച്ച് പിഴ ചുമത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങൽ ഓഫീസിൽ നിന്ന് സന്ദേശമെത്തിയത്. ഹെൽമറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമായിരുന്നു പിക്കപ്പ് വാൻ രജിസ്ട്രേഷൻ നമ്പറിൽ ചെലാൻ നോട്ടീസ്. 500 രൂപ പിഴ ഒടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ലിങ്ക് തുറന്ന് വാഹന നമ്പര്‍ അടക്കം രേഖപ്പെടുത്തി പരിശോധിച്ചപ്പോൾ KL02BD5318 വാഹന ഇനം ഗുഡ്സ് ക്യാരിയറെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപാ പിഴ ഒടുക്കണമെന്നും നോട്ടീസിലുണ്ടായിരുന്നു. കൊല്ലം മൈലക്കാട് കണ്ണനല്ലൂരിൽവച്ച് എംവിഡി ക്യാമറക്കണ്ണിൽപ്പെട്ട ബൈക്കിന്‍റെ ചിത്രത്തിലാകട്ടേ രജിസ്റ്റര്‍ നമ്പര്‍ പോലും വ്യക്തമായിരുന്നില്ല.