പാലക്കാട് : പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവിൽ രാവിലെ 10 മണിയോടെ അബ്ദുൾ റസാഖ് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നിരിക്കുന്നത്.
വീടിന് ഒരു ഭാഗം നശിച്ചിട്ടുണ്ട്. പടക്ക നിർമ്മാണം നടക്കുമ്പോൾ അബ്ദുൾ റസാഖ് വീടിന് സമീപത്തുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ഭാര്യ അയൽ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാൽ സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.
എങ്ങനെ സ്ഫോടനം ഉണ്ടായെന്ന് വ്യക്തമല്ല. വിശദ പരിശോധനയുടെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അബ്ദുൾ റസാഖിന് പടക്കം നിർമ്മിക്കാനുള്ള ലൈസൻസുണ്ട്. തടുക്കുശേരിയിൽ ഇയാൾക്ക് ഒരു പടക്കനിർമ്മാണശാലയുമുണ്ട്. പടക്കം എന്തിന് വീട്ടിൽ സൂക്ഷിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല.