മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമ്മീഷൻ നിർദേശങ്ങൾക്കനുസൃതമായി നൽകപ്പെട്ട ക്ഷേമപദ്ധതികൾ നൂറു ശതമാനവും മുസ്‌ലിംകൾക്ക് തന്നെ ലഭിക്കുന്ന വിധത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.
‘പാലോളി കമ്മീഷൻ റിപ്പോർട്ടിന്മേലുള്ള നിർദേശങ്ങൾ നൂറുശതമാനവും മുസ്‌ലിംകളുടെ വികസനത്തിനു വേണ്ടി തന്നെ വിനിയോഗിക്കണം. അത് ന്യൂനപക്ഷങ്ങൾ എന്ന പൊതുകാറ്റഗറിയിലേക്കു പരിമിതപ്പെടുത്തിയതും 80:20 എന്ന അനുപാതത്തിലേക്കു ചുരുക്കിയതും നീതിപൂർവമായിരുന്നില്ല’ കാന്തപുരം പറഞ്ഞു.
പാലോളി കമ്മിറ്റിക്ക് രൂപം നൽകുകയും, അത് പ്രകാരം റിപ്പോർട്ട് നടപ്പിലാക്കുകയും ചെയ്തത് അന്നത്തെ ഇടതു സർക്കാരായിരുന്നുവെന്നും, അതിന്‍റെ നിർദേശങ്ങൾ വഴി വന്ന മുസ്‍ലിംകൾക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികൾ ഇവ്വിധം വിഭജിക്കപ്പെടുന്നത് ഗൗരവതരമാണ് എന്നും തുടർന്ന് സംസാരിച്ച എളമരം കരീം എം.പി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചത്, പ്രശ്‌നം പൂർണ്ണമായി പഠിച്ചു ഉചിതമായ തീരുമാനം എടുക്കുമെന്നാണ് . അത് അർത്ഥപൂർണ്ണവും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.