ന്യൂനപക്ഷ ക്ഷേമപദ്ധതികൾ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പ്രസ്താവിച്ചു. ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് ശുപാർശ സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച രജീന്ദർ സച്ചാർ കമ്മീഷൻ ശിപാർശ കേരളത്തിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇടതുപക്ഷ സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റി നിർദേശപ്രകാരമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇത് നൂറു ശതമാനവും മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ 2015 ലെ സർക്കാർ ഉത്തരവ് പ്രകാരം 20 ശതമാനം ഇതര ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചു കൊടുക്കുകയായിരുന്നു. ഇതുതന്നെ അനീതിയായിരുന്നു.
സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ആരംഭിച്ചതിന്റെ പശ്ചാതലവും ലക്ഷ്യവും മനസ്സിലാക്കാതെയുള്ളതാണ് ഹൈക്കോടതി വിധി തീർപ്പ്. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നും ജമാഅത്ത് അമീർ ആവശ്യപ്പെട്ടു. രാജ്യത്തെ ദലിത് വിഭാഗങ്ങളേക്കാൾ പിന്നാക്കമാണെന്ന് സച്ചാർ കമ്മിറ്റി ചൂണ്ടിക്കാട്ടിയ മുസ്‌ലിം സമുദായത്തിന് ലഭ്യമായ ആനുകുല്യങ്ങൾ പോലും നിഷേധിക്കപ്പെടുമെന്നതിനാൽ അടിയന്തിര സ്വഭാവത്തിൽ അപ്പീൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ടെന്നും എം.ഐ.അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.