രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം യാഥാർത്ഥ്യമുൾക്കൊണ്ട്. കോവിഡിന് ശേഷമുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തുറന്ന് പറഞ്ഞായിരുന്നു പ്രസംഗം. ഇതിനൊപ്പം സംസ്ഥാനത്തിന്റെ കടമെടുപ്പ് വിഷയത്തിലും, സഹകരണ നയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവും ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. താഴെ തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികള്‍ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. കോവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കൊവിഡ് വെല്ലുവിളിക്കിടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം.
ഒന്നാം കോവിഡ് തരംഗം നേരിടാന്‍ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങള്‍ക്ക് കൈത്താങ്ങായി. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിന്‍ കൂടുതല്‍ ശേഖരിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കാന്‍ നടപടി തുടങ്ങി. വാക്സിന്‍ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കൊവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ ആയതു നേട്ടമാണ്.
കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുന്നത് നിര്‍ണ്ണായക പങ്കാണ്. 6.6 ശതമാനം സാമ്ബത്തിക വളര്‍ച്ച ആണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം . എന്നാല്‍ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റവന്യു വരുമാനത്തില്‍ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക് കൊവിഡ് ഭീഷണിയാകുന്നു. കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഗതി മാറ്റുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നു.