കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശവുമായി ജോ ബൈഡൻ ഭരണകൂടം. അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾക്കാണ് നിർദേശം. ട്രംപിന്റെ ഭരണകാലത്ത് കോവിഡ് നേരിടുന്നതില്‍ അമേരിക്ക പരാജയപ്പെട്ടപ്പോള്‍ മുതല്‍ വൈറസ് ചൈന ലബോറട്ടറിയില്‍ നിര്‍മിച്ചതാണെന്ന വാദമുയര്‍ത്തിയിരുന്നു. 2019 നവംബറില്‍ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചില ശാസ്ത്രജ്ഞര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെന്ന് യു.എസ് ഏജന്‍സികളും റിപ്പോർട്ട് ചെയ്തിരുന്നു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അന്വേഷണം ത്വരിതപ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചതെന്നും, ഗൗരവത്തോടെ, ശാസ്ത്രീയമായി ഉറവിടം കണ്ടെത്തുന്നതിലോ വസ്തുതകളിലോ, സത്യത്തിലോ അല്ല അമേരിക്കയ്ക്ക് താല്‍പര്യമെന്നുമായിരുന്നു ഇക്കാര്യത്തിൽ ചൈനയുടെ പ്രതികരണം.