ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. ദ്വീപിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിൽ തുടരുകയാണ്. മഹാമാരിയെ പേടിച്ച് വീട്ടിലിരിക്കുന്ന ജനതയ്ക്ക് പ്രതികരിക്കാന്‍പോലും അവസരം നല്‍കാതെയാണ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കാരങ്ങളെന്ന് ആരോപിക്കുകയാണ് എം.പിമാര്‍. ദ്വീപിന്റെ വികസനമല്ല സങ്കുജിത രാഷ്ട്രീയ താല്‍പര്യം മാത്രമാണ് പ്രഫൂല്‍ ഗോഡാ പട്ടേലിനെന്നാണ് ആരോപണം.
അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ദ്വീപിലേക്ക് ജനപ്രതിനിധികളെ അയക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ എം.പിമാര്‍ രംഗത്തുവന്നു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ‘സേവ് ലക്ഷദ്വീപ്’ ക്യാംപെയിനിനും പിന്തുണയേറി.എം.പിമാരായ എ.എം ആരിഫ്, ഇ.ടി.മുഹമ്മദ് ബഷീര്‍, രാജ്യസഭാ എം.പി അബ്ദുല്‍ വഹാബ് നിയുക്ത എം.പി അബ്ദുസമദ് സമദാനി എന്നിവരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. അഡ്മിനിസ്ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കണമെന്നാണ് പ്രധാന ആവശ്യം. ദ്വീപിലേക്ക് മലയാളം അറിയാവുന്ന എം.പിമാരെ അയക്കണമെന്നും ദ്വീപ് ജനതയുടെ വികാരം നേരിട്ട് അറിയാന്‍ അവസരം നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.