നേപ്പാളിൽ ജനപ്രതിനിധി സഭ പിരിച്ചുവിട്ടു. നവംബർ 12, 19 തിയതികളിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. നേപ്പാൾ ഭരണഘടന ആർട്ടിക്കിൾ 76(7) അനുസരിച്ചാണ് സഭ രണ്ടാം തവണയും പിരിച്ചുവിട്ടത്.
മന്ത്രിസഭയുടെ നിർദേശ പ്രകാരമാണ് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി സഭ പിരിച്ചുവിട്ടത്. നിയമിതനാകുന്ന പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ, അല്ലെങ്കിൽ ഏതെങ്കിലും അംഗത്തെ പ്രധാന മന്ത്രിയായി നിയമിക്കുന്നതിൽ പരാജയപ്പെട്ടാൽ രാഷ്ട്രപതി സഭ പിരിച്ചുവിട്ട് ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. ശർമ ഒലിയെയോ നേപ്പാളി കോൺഗ്രസ് പ്രസിഡന്റിനെയോ അടുത്ത പ്രധാനമന്ത്രിയായി നിയമിക്കാനാകില്ലെന്ന് ബിദ്യാ ഭണ്ഡാരി വ്യക്തമാക്കിയതിന് പിന്നാലെയാണ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സഭ പിരിച്ചുവിട്ടത്.