മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക കൃഷി നാശം

കേരളത്തില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വിവിധ ജില്ലകളില്‍ കൃഷി നശിച്ചു. മൂവാറ്റുപുഴയില്‍ കൃഷി നാശം ഉണ്ടായി. 25 വര്‍ഷമായി തരിശായി കിടന്ന 40 ഏക്കര്‍ പാടത്താണ് സുവര്‍ണ ഹരിത സേനയുടെ കീഴില്‍ വീണ്ടും നെല്‍ കൃഷി ആരംഭിച്ചത്. കൃഷി മന്ത്രിയായിരുന്ന വി എസ് സുനില്‍ കുമാര്‍ എത്തിയാണ് ഞാറ് നടല്‍ ഉദ്ഘാടനം ചെയ്തത്. കൂട്ടായ പരിശ്രമത്തിനൊടുവില്‍ പ്രതീക്ഷിച്ച പോലെ തന്നെ നല്ല വിളവും ലഭിച്ചു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കൊയ്ത്തുകാരെ ലഭിക്കാതിരുന്നതിനാല്‍ കൊയ്ത്ത് വൈകി.

വിളവെടുപ്പിന് പാകമായ മൂവാറ്റുപുഴ മുടവൂരിലെ 40 ഏക്കര്‍ പാടത്തെ നെല്‍ കതിരുകളാണ് വെള്ളം കയറി നശിച്ചത്. ലക്ഷക്കണിക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊയ്ത്ത് പൂര്‍ത്തിയാകും മുന്‍പ് കാലം തെറ്റി വന്ന മഴ എത്തിയതോടെ കര്‍ഷകരുടെ എല്ലാ സ്വപ്നങ്ങളും വെള്ളത്തിലായി.

കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ഇടുക്കി ജില്ലയിലും ഉണ്ടായത് വ്യാപക കൃഷി നാശമാണ്. ലോക്ക് ഡൗണ്‍ എത്തിയതോടെ വറുതിയിലായ കര്‍ഷകര്‍ക്ക് ഇടിത്തീയായാണ് കാറ്റും മഴയും എത്തിയത്. ഇടുക്കിയില്‍ മാത്രം 300 ഹെക്ടര്‍ കൃഷി നാശം ഉണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.

കാസര്‍ഗോഡ് ജില്ലയിലും ഉണ്ടായത് വ്യാപക കൃഷി നാശമാണ്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയതോടെ നേന്ത്ര വാഴ കര്‍ഷകരാണ് ഏറെ ബുദ്ധിമുട്ടിലായിലായത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ നേന്ത്രവാഴ കൃഷിയുള്ള മടിക്കൈ മേഖലയില്‍ ഏറെ നാശ നഷ്ടമുണ്ടായി. ഒന്നര കോടിയുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *