കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ കേന്ദ്ര സർക്കാർ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ആരോഗ്യ വകുപ്പുകളുമായി കൂടിയാലോചിച്ച് നദികളിലെ ജലത്തിൻറെ ഗുണനിലവാരം പരിശോധിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളോട് ആവശ്യപ്പെടുകയും ചെയ്തു.
കൊവിഡ് അവലോകന യോഗത്തിൽ ജലവിഭ മന്ത്രാലയമാണ് നിർദേശം നൽകിയത്. ഗംഗയിലും അതിൻറെ പോഷകനദികളിലും ഭാഗികമായി കത്തിയതോ അഴുകിയതോ ആയ മൃതദേഹങ്ങൾ വലിച്ചെറിയുന്നത് അഭികാമ്യമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ നടപടിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.