തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രപ്പിൽ ലോക്ക്ഡൗൺ നടപ്പിലാക്കും. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പുകൾ എന്നിവ തുറക്കും. ബേക്കറി, പലവ്യഞ്ജനം എന്നീ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നതാകും അഭികാമ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാൽ, പത്രം രാവിലെ 6 മണിക്ക് മുൻപ് വിതരണം ചെയ്യണം. ജില്ലാ അതിർത്തികൾ അടച്ചിടും. കണ്ടെയ്ൻമെന്റ് സോൺ പൂർണ്ണമായും അടയ്ക്കും.
ഈ ജില്ലകളിലെ പ്രദേശങ്ങളിൽ പ്രവേശനത്തിനും പുറത്തു പോകുന്നതിനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാകുക. ജില്ലകളിൽ വിവിധ സോണുകളായി തിരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണം ഏർപ്പെടുത്തും. ഇതിന് പുറമെ ഡ്രോണ് നിരീക്ഷണവും ഉണ്ടാകും. ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ 10,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ട്രിപ്പിൾ ലോക്ക്ഡൗൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതത് ജില്ലാ ഭരണകൂടങ്ങൾ പുറത്തിറക്കും. ബാങ്കുകൾ ചൊവ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ത്ത് ഒരു മണി വരെയായിരിക്കും പ്രവർത്തന സമയം. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കും. ബാങ്കുകൾ മിനിമം ജീവനക്കാരെ വച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.