തൃശ്ശൂർ: ചേർപ്പിലെ ബസ് ഡ്രൈവറുടെ സദാചാര കൊലക്കേസിൽ ഒന്നാം പ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിലായി. ഗൾഫിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു ഉണ്ടായത്. ഇയാളെ തിങ്കളാഴ്ച തൃശൂരിൽ എത്തിക്കും. ചേർപ്പിലെ സ്വകാര്യ ബസ് ഡ്രൈവർ സഹാറിനെ മർദിക്കാൻ പദ്ധതിയിട്ടത് രാഹുലായിരുന്നു. ചേർപ്പ് സ്വദേശിയാണ് രാഹുൽ. വനിതാ സുഹൃത്തിനെ കാണാൻ അർധരാത്രി വീട്ടിൽ വന്നപ്പോഴായിരുന്നു സഹാറിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഒൻപത് പ്രതികൾ ഇതിനോടകം പിടിയിലായിട്ടുണ്ട്. പൊലീസിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് രാഹുൽ വിദേശത്ത് നിന്ന് മടങ്ങിയത്. രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷത്രത്തിന് സമീപത്ത് വച്ചായിരുന്നു സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹർ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മാർച്ച് മാസം പതിനെട്ടിന് രാത്രിയാണ് സഹറിന് മര്‍ദ്ദനമേറ്റത്. രാത്രി വൈകി വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ സഹറിനെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. അന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയ സഹാർ വേദന കൊണ്ട് പുളഞ്ഞു. രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില വഷളായി. വൈകാതെ മരണവും സംഭവിച്ചു.