തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിൽ വലഞ്ഞ് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിൽ വലഞ്ഞ് പൊലീസ്. ടാക്സി വിളിച്ചാണ് പല സ്റ്റേഷനുകളുടേയും പ്രവർത്തനം നടക്കുന്നത്. തൽക്കാലിക ആശ്വാസത്തിന് ഇന്ന് 1000 രൂപ വെച്ച് ഓരോ പൊലിസ് വാഹനങ്ങള്‍ക്ക് ഇന്ന് നൽകിയെങ്കിലും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

എസ്എപിയിലെ പൊലിസ് പെട്രോള്‍ പമ്പിൽ നിന്നും ഇന്ധനം നൽകുന്നത് ഐപിഎസുകാരുടെ വാഹനങ്ങള്‍ക്ക് മാത്രമാണ്. സ്റ്റേഷൻ വാഹനങ്ങള്‍ക്കും മറ്റ് യൂണിറ്റിലെ വാഹനങ്ങള്‍ക്കും ഇന്ധന വിതരണം നിർത്തിയിട്ട് ഒരാഴ്ചയായി. വാഹനങ്ങള്‍ നിരത്തിലിറക്കാൻ കഴിയാത്ത വന്നതോടെ താളം തെററിയിരിക്കുകയാണ് പൊലീസ് പ്രവർത്തനം. സ്വകാര്യ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ഓരോ സ്റ്റേഷനിലും മൂന്നും നാലും ജീപ്പുകളുണ്ട്. സ്വന്തം കൈയിൽ നിന്നും എസ്എച്ച്ഒമാരും എസ്ഐമാരും പണമിട്ട് പെട്രോളടിച്ചാണ് വാഹനം ഓടിച്ചിരുന്നത്.

 

മന്ത്രിമാർക്ക് പൈലറ്റ് പോകേണ്ട വാഹനത്തിന് കയ്യിൽ നിന്നും പണം കൊടുത്ത് വരെ ഇന്ധനമടിക്കുകയാണ് പൊലീസുകാർ. ചില പമ്പുടമകള്‍ ആദ്യം കടം കൊടുത്തിരുന്നു. എന്നാൽ അവരും ആ സേവനം നിർത്തി.

ചില സ്റ്റേഷനുകള്‍ക്ക് അറസ്റ്റ് ചെയ്ത പ്രതിയെ ജയിലാക്കാൻ വരെ ടാക്സി വിളിക്കേണ്ടി വന്നു. ഇതിനിടെ ജി-20 യിൽ പങ്കെടുക്കേണ്ട വിഐപികളെത്തി. ഇവർക്ക് പൈലറ്റ് പൊകാൻ ഇന്ധമില്ലെന്ന് അറിയിച്ചതിന് പിന്നാലെ ഓരോ ജീപ്പിനും 1000 രൂപ വച്ച് ഇന്ന് നൽകി. ഈ പണം കൊണ്ടുമാത്രം പിടിച്ചുനിൽക്കാനാകില്ല.

എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പിൽ നിന്നാണ് തലസ്ഥാനത്തെ മുഴുവൻ പൊലീസ് വാഹനങ്ങൾക്കും ഇന്ധനമടിച്ചിരുന്നത്. ഒന്നരക്കോടി കുടിശ്ശിക വന്നതോടെ ഇന്ധന കമ്പനി ഈ പമ്പിലേക്കുള്ള വിതരണം നിർത്തി. ബൾക്ക് പർച്ചേസായതിനാൽ ഉയർന്ന നിരക്കിലാണ് കമ്പനിയിൽ നിന്നും ഇന്ധനം വാങ്ങുന്നത്. അതിന് ധനവകുപ്പ് ഉടക്കിട്ടതും പ്രശ്നമായി. പെട്രോൾ അടിക്കാൻ കാശില്ലാത്തതിനാൽ പൊലീസ് വാഹനങ്ങൾ ഇറക്കാനാകാത്തത് അന്വേഷണത്തെ വരെ ബാധിച്ചിട്ടുണ്ട്. ഹൈവേ പൊലീസും പിങ്ക് പൊലീസും പേരിന് മാത്രമാക്കി റോന്തു ചുറ്റൽ. കനത്ത സുരക്ഷ വേണ്ട തലസ്ഥാനത്തെ പൊലിസിന്റെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വകുപ്പുകൾക്ക് അനക്കമില്ല.

Leave a Reply

Your email address will not be published. Required fields are marked *