മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ആരോപണം. തരുവണ വിയ്യൂര്‍കുന്ന് കോളനിയിലെ രാമന് (49) ആണ് ചൊവ്വാഴ്ച രാത്രി മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട ഇയാളെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം സ്കാന്‍ ചെയ്തു. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ചികിത്സ തുടരുകയും രാമനെ പുരുഷന്മാരുടെ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. വൈകീട്ടോടെ രോഗം ഗുരുതരാവസ്ഥയിലാവുകയും വായില്‍നിന്നും മൂക്കില്‍നിന്നും കഫം പുറത്തേക്ക് വരുകയും ചെയ്തപ്പോൾ ഡ്യൂട്ടി നഴ്സിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് രാമന് രണ്ട് ഗുളികയും ഇഞ്ചക്ഷനും നല്‍കിയെങ്കിലും പരിശോധനക്ക് ഡോക്ടര്‍ എത്തിയില്ലെന്നാണ് പരാതി.
തുടര്‍ന്ന് രാത്രി 7.30ഓടെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും എട്ടു മണിയോടെ രാമന് മരിക്കുകയും ചെയ്തു. ഡോക്ടറെത്തുമ്പോള്‍ ഇയാള്‍ മരിച്ചിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് ബന്ധുക്കളും ആശുപത്രി ജിവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തിയാണ് ശാന്തമാക്കിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും മോര്‍ച്ചറിക്ക് പുറത്ത് അരമണിക്കൂറോളം വെച്ചതും വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ പൊലീസ് ബന്ധുക്കളുടെ വിഡിയോ എടുക്കാന്‍ ശ്രമിച്ചത് കൂടുതല്‍ സംഘര്‍ഷത്തിടയാക്കി.