പട്ടാമ്പി: 15 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് ആറ് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കുലുക്കല്ലൂർ തത്തനംപുള്ളി പാറക്കാട്ട് കുന്നിന്മേൽ മോഹൻദാസിനെയാണ് (48) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. പിഴസംഖ്യ ഇരക്ക് നൽകാനും വിധിയായി. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂൾ വിട്ടുവരികയായിരുന്ന കുട്ടിയെ വീട്ടിനടുത്ത് ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റിയ പ്രതി ഓട്ടോയിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഓട്ടോ ഒരു കുറ്റിക്കാടിനടുത്തെത്തിയപ്പോൾ ഇറങ്ങിയോടി അടുത്ത വീട്ടിൽ അഭയം പ്രാപിച്ച കുട്ടിയെ ആ വീട്ടുകാരാണ് സ്വന്തം വീട്ടിലെത്തിച്ചത്.
പട്ടാമ്പി പൊലീസ് രജിസ്റ്റർ ചെയ്ത് ചെർപ്പുളശ്ശേരി സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ സുജിത്ത്, സബ് ഇൻസ്പെക്ടർമാരായ അബ്ദുൽ സലാം, അരുൺകുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. കേസിൽ 25 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകൾ ഹാജരാക്കി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ മഹേശ്വരി, അഡ്വ. ദിവ്യലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.