മലയാളത്തിന്റെ മഹോത്സവമായ കേരളീയത്തിനായി അനന്തപുരി അണിഞ്ഞൊരുങ്ങുന്നു. പ്രധാനവേദികളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയമാണു കേരളീയത്തിന്റെ മുഖ്യവേദിയാകുന്നത്. 5,000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന, സമാപന സമ്മേളനങ്ങൾക്കും മെഗാ ഷോ അടക്കമുള്ള പ്രധാനകലാപരിപാടികൾക്കും വേദിയൊരുങ്ങുന്നത്.
കനകക്കുന്ന്, ടാഗോർ തിയേറ്റർ, യൂണിവേഴ്‌സിറ്റി കോളജ്, പുത്തരിക്കണ്ടം മൈതാനം, എൽ.എം.എസ്. കോമ്പൗണ്ട്, മാനവീയം വീഥി എന്നിവയാണു കേരളീയത്തിന്റെ മറ്റു പ്രധാന വേദികൾ. സെമിനാറുകൾ, എക്‌സിബിഷനുകൾ, വ്യവസായമേളകൾ, കലാപരിപാടികൾ, ഭക്ഷ്യമേള, കലാസന്ധ്യകൾ തുടങ്ങിയ ഇനങ്ങൾ ഇവിടങ്ങളിലാണു നടക്കുന്നത്. 22 ചെറു വേദികളിലെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ഗോത്രസംസ്‌കൃതിയുടെ നേർസാക്ഷ്യവുമായി കനകക്കുന്നിൽ ഒരുക്കുന്ന ലിവിങ് മ്യൂസിയത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. തലസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൈദ്യുത ദീപാലങ്കാരമാണു കേരളീയത്തിനായി ഒരുങ്ങുന്നത്. നൂതനരീതിയിലുള്ള ഇല്യൂമിനേഷനുള്ള നിർമാണപ്രവർത്തനങ്ങൾ കനകക്കുന്നിലെ നിശാഗന്ധിയിൽ നടക്കുന്നുണ്ട്. കനകക്കുന്നും മ്യൂസിയം വളപ്പുമടക്കുള്ള ഇല്യൂമിനേഷൻ കേന്ദ്രങ്ങളിൽ ഇൻസ്റ്റലേഷനുകളുടെ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.