കേരളീയം: 41 രാജ്യങ്ങളിലെ 162 വിദ്യാർഥികൾ പങ്കെടുത്ത രാജ്യാന്തരവിദ്യാർഥി സംഗമം നടത്തി

കേരളീയം: 41 രാജ്യങ്ങളിലെ 162 വിദ്യാർഥികൾ പങ്കെടുത്ത രാജ്യാന്തരവിദ്യാർഥി സംഗമം നടത്തി

കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിനു മുന്നോടിയായി നടന്ന രാജ്യാന്തര വിദ്യാർഥി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാനപഠനകേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള സർവകലാശാലയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശവിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്.

43,500 ചതുരശ്ര അടിയുള്ള ഹോസ്റ്റൽ സമുച്ചയമടക്കമുള്ളവ കേരളത്തിൽ ഉപരിപഠനത്തിനെത്തുന്ന രാജ്യാന്തരവിദ്യാർഥികൾക്കായി ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലെ വിദ്യാർഥികളെയും കേരളം ആകർഷിക്കുകയാണ്. നാൽപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള 450 വിദ്യാർഥികൾ കേരളത്തിലെ ക്യാമ്പസുകളിൽ പഠിക്കുന്നുണ്ട്.ബഹുസ്വരതയും വൈവിധ്യമാർന്ന സാംസ്‌കാരികതയും കേരളത്തിന്റെ ഭാഗമാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്.കേരളത്തെ അറിവിന്റെ സമ്പദ്വ്യവസ്ഥയും നൂതനസമൂഹവുമായി പരിവർത്തനപ്പെടുത്തുന്ന പ്രക്രിയയിലാണ് നമ്മൾ. നവകേരളം സാക്ഷാത്കരിക്കുന്നതിനായി കേരളത്തെ പുതുതായി നിർമിച്ചുകൊണ്ടിരിക്കുകയാണെന്നുംമുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ വിദേശവിദ്യാർഥികൾക്കുള്ള സ്‌നോഹോപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.

ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനാണ് സർക്കാർ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു.ലോകോത്തരനിലവാരം പുലർത്തുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസ, തൊഴിൽവകുപ്പു മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *