കായിക മേഖലയുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേത്: മുഖ്യമന്ത്രി

കായിക മേഖലയുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേത്: മുഖ്യമന്ത്രി

കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായിക മേഖലയിൽ എല്ലാ ഘട്ടങ്ങളിലും എല്ലാതരത്തിലുമുള്ള സഹായവും ചെയ്ത സർക്കാരാണ് കേരളത്തിലേത്. കേരളത്തിലെ കായിക രംഗത്തിന് കരുത്താകുന്ന രീതിയിൽ അവരുടെ സംഭാവനകളെ മാറ്റിയെടുക്കുക എന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ അടക്കം മലയാളി താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരള താരങ്ങൾ നേടിയ 9 മെഡലുകൾ വളരെ വിലപ്പെട്ടതാണ്. തിരുവനന്തപുരം എൽ എൻ സി പി ഇയിൽ ആണ് ഏഷ്യൻ ഗെയിംസിനുള്ള അത്‌ലറ്റിക്‌സ് ടീം പരിശീലനം നടത്തിയത്. ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും ടീമംഗങ്ങൾക്കും സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം നൽകി.

ഏഷ്യൻ ഗെയിംസിൽ ഹോക്കിയിൽ സ്വർണം നേടിയ ടീമിലെ മലയാളിതാരം പി ആർ ശ്രീജേഷിന് ഒളിമ്പിക്‌സ് മെഡൽ നേടിയ വേളയിൽ 2 കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകിയിരുന്നു. കായികവകുപ്പിന് കീഴിലെ ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലൂടെയാണ് ശ്രീജേഷ് ഹോക്കിയിൽ മികച്ച ഗോൾകീപ്പറായി മാറിയത്.

കായിക മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് സംസ്ഥാന സർക്കാർ കൃതമായ പാരിതോഷികം നൽകി വരാറുണ്ട്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിൽ പാതിതോഷികം നൽകിയിരുന്നു. 2022 കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് 20 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിലും സമ്മാനിച്ചിരുന്നു. ഒപ്പം ചെസ് ഒളിമ്പ്യാഡിൽ നേട്ടം കൈവരിച്ച നിഹാൽ സരിന് 10 ലക്ഷവും എസ് എൽ നാരായണന് 5 ലക്ഷവും സമ്മാനിച്ചു. 2022 ൽ തോമസ് കപ്പ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത അവസരത്തിൽ എച്ച് എസ് പ്രണോയ്, എം ആർ അർജുൻ എന്നീ താരങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകി. ജി വി രാജ പുരസ്‌കാരത്തിനും പ്രണോയിയെ തെരഞ്ഞെടുത്തിരുന്നു.

ഇത്തരത്തിൽ പാരിതോഷികം നൽകുന്നതിനു പുറമെ, കായികതാരങ്ങൾക്ക് മികച്ച പരിശീലനത്തിനും മറ്റുമായി കഴിഞ്ഞ രണ്ടര വർഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസിൻറെ പരിശീലനാവശ്യങ്ങൾക്ക് സ്‌പോട്‌സ് കൗൺസിൽ 5 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ ദേശീയ ഗെയിംസിന് ഗോവയിലേക്ക് പോകുന്ന താരങ്ങളുടെ പരിശീലനത്തിനായി 4.27 കോടി ആദ്യഗഡുവായി അനുവദിച്ചു.

കായികതാരങ്ങൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർവ്വകാല റെക്കോഡിട്ട സർക്കാരാണിത്. കഴിഞ്ഞ 7 വർഷത്തിനിടെ 676 താരങ്ങൾക്ക് സ്‌പോട്‌സ് ക്വാട്ടയിൽ സംസ്ഥാന സർക്കാർ നിയമനം നൽകി. സ്‌പോട്‌സ് ക്വാട്ട നിയമനത്തിനുള്ള 2010-14 റാങ്ക് ലിസ്റ്റിൽ നിന്നും 65 പേർക്ക് കൂടി നിയമനം നൽകിയിട്ടുണ്ട്. പൊലീസിൽ സ്‌പോട്‌സ് ക്വാട്ടയിൽ 31 പേർക്കും നിയമനം നൽകി. 2015-19 കാലയളവിലെ സ്‌പോട്‌സ് ക്വാട്ട നിയമന നടപടികൾ പുരോഗമിക്കുകയാണ്. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി, ഈ വർഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 5 വർഷത്തെ റാങ്ക് ലിസ്റ്റിൽ 249 പേർക്കാണ് നിയമനം ലഭിക്കുക. പ്രത്യേക പരിഗണനയിൽ ഫുട്‌ബോൾ താരം സി കെ വിനീതിന് നേരത്തേ ജോലി നൽകിയിരുന്നു. കെ എസ് ഇ ബിയിലും സ്‌പോട്‌സ് ക്വാട്ട നിയമനം നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *