ഡൽഹി: തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ ഡൽഹിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം.
തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മോദി പറഞ്ഞു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അപലപിച്ച മോദി ഇസ്രയേലിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. അതേസമയം, യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. കാബിനറ്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തി.
ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ ഇക്കാര്യം സംസാരിക്കുന്നുണ്ട്. സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് കേന്ദ്രസർക്കാറിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഒഴിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഹിമാചലിലും രാജസ്ഥാനിലും എത്തിയ ഇസ്രയേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ മടങ്ങാൻ ഇസ്രയേൽ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.