സൗദിയിൽ അനുമതിയില്ലാതെ പക്ഷിവേട്ട നടത്തിയ 14 പേർ അറസ്റ്റിൽ. രാജ്യത്തിന്‍റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ റോയൽ റിസർവിലും റിയാദ് പ്രവിശ്യയിലുമാണ് ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയവരെ പരിസ്ഥിതി സുരക്ഷാ സേന പിടികൂടിയത്.
പ്രതികളിൽനിന്ന് ഒമ്പതു എയർ ഗണുകളും വേട്ടയാടി പിടിച്ച എട്ടു പക്ഷികളെയും പക്ഷിവേട്ടക്ക് ഉപയോഗിക്കുന്ന രണ്ടു വലകളും പക്ഷികളെ ആകർഷിക്കാനുള്ള ഉപകരണവും 1,020 എയർ ഗൺ വെടിയുണ്ടകളും കണ്ടെത്തി.
ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. സൗദിയിൽ ലൈസൻസില്ലാതെ സംരക്ഷിത പ്രകൃതി മേഖലകളിൽ പ്രവേശിച്ചാൽ 5,000 റിയാലും പക്ഷിവേട്ടക്ക് വലകളും കൂടുകളും ഉപയോഗിച്ചാൽ ഒരു ലക്ഷം റിയാലും പക്ഷികളെ ആകർഷിക്കുന്ന ഉപകരണം ഉപയോഗിച്ചാൽ 50,000 റിയാലും ലൈസൻസില്ലാതെ പക്ഷി വേട്ട നടത്തിയാൽ 10,000 റിയാലും പിഴ ചുമത്തും.