ഡൽഹി: ഇക്കൊല്ലം നടക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്,രാജസ്ഥാൻ, തെലങ്കാന, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രങ്ങളും സ്ഥാനാർത്ഥി നിർണയവും ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചർച്ച ചെയ്‌തു. ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിനും ഛത്തീസ്ഗഡിനുമായിരുന്നു ചർച്ചകളിൽ മുൻതൂക്കം.2018ൽ ശിവ്‌രാജ് സിംഗ് ചൗഹാൻ സർക്കാരിന് ഭരണവിരുദ്ധ വികാരം നേരിട്ടതാണ് കോൺഗ്രസിന് ഭരണം ലഭിക്കാൻ ഇടയാക്കിയതെന്ന് യോഗം വിലയിരുത്തി. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത നീക്കം ഭരണം തിരിച്ചുപിടിക്കാൻ സഹായിച്ചെങ്കിലും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നല്ല തയ്യാറെടുപ്പ് നടത്തണമെന്ന് അഭിപ്രായമുയർന്നു.
മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും പങ്കെടുത്തു. ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം മധ്യപ്രദേശിൽ മാത്രമാണ്. ഛത്തീസ്ഗഡിൽ ഭരണമുന്നണിയായ കോൺഗ്രസിന്റെ വീഴ്‌ചകൾ ജനങ്ങളിലെത്തിക്കുന്ന പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകാനും ധാരണയായി.