അഴിമതിയുടെ ആഘാതം ഏറ്റവും കൂടുതൽ നേരിടുന്നത് പാർശ്വവത്‌കരിക്കപ്പെട്ടവരാണെന്ന് പ്രധാനമന്ത്രിനരേന്ദ്രമോദി. അഴിമതിയോട് ഇന്ത്യ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ജി 20 ഉച്ചകോടിയുടെ മുന്നോടിയായി കൊൽക്കത്തയിൽ ശനിയാഴ്ചനടന്ന അഴിമതിവിരുദ്ധ മന്ത്രിതല യോഗത്തിൽ ഓൺലൈനിൽ പങ്കെടുക്കുകയായിരുന്നു മോദി.
വിഭവങ്ങളുടെ വിന്യാസത്തെയും ജനജീവിതനിലവാരത്തെയും അഴിമതി പ്രതികൂലമായി ബാധിക്കുന്നു. സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണസംവിധാനം സൃഷ്ടിക്കാനായി സാങ്കേതികതയും ഇ-ഭരണ സംവിധാനങ്ങളും ഇന്ത്യ ഉപയോഗിച്ചുവരുകയാണ്.
ക്ഷേമപദ്ധതിപ്പണത്തിന്റെ ചോർച്ച തടഞ്ഞതോടെ കോടിക്കണക്കിന് രൂപ സാധാരണക്കാർക്ക് ലഭ്യമാക്കാൻ കഴിഞ്ഞു. സാമ്പത്തിക കുറ്റവാളികളിൽനിന്നും സാമ്പത്തികത്തട്ടിപ്പുനടത്തി രാജ്യം വിടുന്നവരിൽനിന്നും സ്വത്ത് പിടിച്ചെടുക്കാനുള്ള നിയമം രാജ്യത്ത് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.